തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. എന്നാൽ, നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്പോൾ മാത്രമാണ് നായകൾ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്.
രാവിലെ മുതൽ നാട്ടുകാർ പ്രതിഷേധവുമായി സംഘടിച്ചിരിക്കുകയാണ്. ഇന്ന് നായകൾക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തിൽ കളക്ടർ ഇടപെടണമെന്നുമാണ് അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നിൽക്കുകയാണ് വീട് വാടകക്ക് എടുത്ത കോന്നി സ്വദേശിനി. എന്നാൽ ഉടമയ്ക്ക് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കി.
നായ്‌ക്കൾ ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല എന്നും വീട്ടുടമ പുലിയെ വേണമെങ്കിലും വളർത്താൻ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വീണ പറയുന്നത്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിലാണ് വീടിന് മുന്നിൽ പ്രശങ്ങൾ ഉണ്ടാക്കിയത്. നാട്ടുകാർ വീടിനു പുറത്ത് മുഴുവൻ സമയവും തടിച്ചു കൂടുകയാണ്. ഇത് തന്റെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കിട്ടിയാൽ മാത്രം നായകളെ മാറ്റാമെന്നുമാണ് വീണ പറയുന്നത്
