തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. അന്തർസംസ്ഥാന ലഹരിക്കടത്ത് വ്യാപകമായതിനെത്തുടർന്നാണ് പരിശോധന. മാത്രമല്ല ബസ്സുകളിലൂടെയുള്ള ലഹരിക്കടത്തിനെതിരെ ശക്തമായ നടപടികളെടുത്തതോടെ ട്രെയിനിലൂടെയുള്ള ലഹരിക്കടത്ത് കൂടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പാഴ്സലുകളും ലഗേജുകളും റെയിൽവെ പൊലീസും ആര്‍പിഎഫും എക്സൈസും സംയുക്തമായി പരിശോധിക്കും
പരിശോധന ഊർജിതമാക്കിയതോടെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 168 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നുമെത്തുന്ന ട്രെയിനുകളിൽ ലഹരിക്കടത്ത് സംഘങ്ങള്‍ കഞ്ചാവ് കയറ്റി അയക്കുന്നത് പതിവാണ്. കഞ്ചാവ് വെച്ചിട്ടുള്ള സ്ഥലത്തിന്റെ ചിത്രങ്ങള്‍ കയറ്റി അയക്കുന്നവര്‍ ഇടനിലക്കാര്‍ക്ക് കൈമാറും. ഇടനിലക്കാര്‍ സ്റ്റേഷനുകളിൽ നിന്ന് ഇത് പുറത്തേയ്ക്ക് കടത്തും. ഇത് തടയാനാണ് പൊലിസും റെയിൽവെ സംരക്ഷണ സേനയും എക്സൈസും ചേർന്നുള്ള പരിശോധകള്‍ എല്ലാ സ്റ്റേഷനുകളിലും ശക്തമാക്കിയത്.
ട്രെയിൻ വഴി ലഹരി കടത്തിയ കേസുകളിലെ പ്രതികളുടെ ചിത്രങ്ങളടങ്ങിയ ഫയൽ റയിൽവെ പൊലീസ് തയ്യാറാക്കി. ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയിട്ടുണ്ട്. ലഹരിക്കടത്തു സംഘത്തിലുള്ളവരുടെ മൊബൈൽ ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്നുള്ള അന്വേഷണവും നടക്കുന്നുണ്ടെന്ന് റെയിൽവെ എസ്.പി അരുണ്‍ ബി.കൃഷ്ണ അറിയിച്ചു. ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടി കര്‍ശനമാക്കിയതോടെ ട്രെയിനിൽ കടത്ത് കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയത്.