‘സ്‌പെഷ്യല്‍ ഗ്രേഡ്’ വേണ്ട; മഹാരാജാസ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി സര്‍ക്കാര്‍



     

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കി സർക്കാർ ഉത്തരവ്. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളജുകളുടെ സ്പെഷൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. പദവി റദ്ദാക്കിയതോടെ ഈ കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്പെഷൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിൻ്റെ നടപടി.

എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ്, ചിറ്റൂർ കോളേജ്, തിരുവനന്തപുരത്തെ വിമൻസ് കോളേജ് എന്നീ കോളേജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവിയാണ് ഒഴിവാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമായിരുന്നു കോളേജുകൾക്ക് പദവി ലഭിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ കോളേജുകൾക്ക് മാത്രമായിരുന്നു പിജി, റിസർച്ച് കോഴ്സുകൾ ഉണ്ടായിരുന്നത്. ആ പശ്ചാത്തലത്തിലായിരുന്നു 1994ൽ കോളേജുകൾക്ക് പദവി നൽകി ഉത്തരവിറക്കിയത്.

പിന്നീട് ഈ കോളേജുകളുടെ പദവി ഒഴിവാക്കാൻ മുൻകാല സർക്കാരുകൾ തയ്യാറായിരുന്നില്ല. ഈ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവും വലിയ പ്രതിസന്ധിയായിരുന്നു. സാധാരണ ഗതിയിൽ മറ്റ് കോളേജുകളിലെ സീനിയർ പ്രിൻസിപ്പൽമാർ അവരുടെ പ്രൊബേഷൻ പിരീഡ് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലേക്ക് പ്രിൻസിപ്പൽമാരായി പരിഗണിച്ചിരുന്നത്. ഇത് നിയമനത്തിന് കാലതാമസമുണ്ടാകാനും കാരണമായിരുന്നു. അതോടൊപ്പം, കോളേജ് എഡ്യുക്കേഷൻ്റെ ഡെപ്യൂട്ടി ഡയറക്ടർമാരായി പരിഗണിച്ചിരുന്നത് സ്പെഷ്യൽ ഗ്രേഡ് കോളേജ് പ്രിൻസിപ്പാൾമാരെ മാത്രമായിരുന്നു. ഇതും വ്യാപകമായ പരാതിക്ക് കാരണമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: