കടയ്ക്കൽ : കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം ആലപിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. കടയ്ക്കലിൽ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പ്രശാന്ത് പറഞ്ഞു. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്നും ഉപദേശക സമിതിക്ക് നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ദേവസ്വം വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും പി.എസ്. പ്രശാന്ത് വ്യക്തമാക്കി. 19 ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യും.
വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും, ഏത് ചിഹ്നമോ കൊടിയോ ആയാലും ക്ഷേത്രപരിസരത്ത് ഉപയോഗിക്കാന്‍ പാടില്ല എന്നതിനെ സംബന്ധിച്ച് കൃത്യമായ കോടതി വിധിയുണ്ട്. അക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും പ്രശാന്ത് പറഞ്ഞു. ഉപദേശക സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്നതാണ് പ്രാഥമികമായി ലഭിച്ച വിവരം. ഉപദേശക സമിതി വിശദീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് എസ്പി വിജിലന്‍സിന് അന്വേഷണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം. പല ക്ഷേത്രങ്ങളിലും കാവിക്കൊടി അടക്കമുള്ളവ സ്ഥാപിക്കുന്നത് പൊലീസ് എടുത്തുമാറ്റുന്ന നടപടി സ്വീകരിക്കുമ്പോൾ മറുവശത്ത് ഇത്തരം നടപടികളാണ് നടക്കുന്നതെന്ന് ഒരുവിഭാഗത്തിൻ്റെ വിമർശനം.
