തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പിടികൂടാൻ എത്തിയ എസ്ഐക്ക് കുത്തേറ്റു. പൂജപ്പുര പാങ്ങോട് മിലിറ്ററി ക്യാമ്പിന് സമീപത്ത് വിജയമൌലി മില്ലിനടുത്തായിരുന്നു സംഭവം. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐ സുധീഷിനെ കുത്തി പരിക്കേൽപ്പിച്ചത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ കുത്തി പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്ഐ സുധീഷും സംഘവും സ്ഥലത്തെത്തിയത്. ഇയാൾ പൊലീസിനെ കണ്ടതോടെ അക്രമിക്കുകയായിരുന്നു. എസ്ഐയുടെ വയറിലേക്ക് ഉന്നം വെച്ച് കുത്താനായിരുന്നു ശ്രീജിത്ത് ശ്രമിച്ചത്. എന്നാൽ ഇത് തടയാൻ ശ്രമിച്ച എസ്ഐയുടെ കൈയ്ക്ക് കുത്തേൽക്കുകയായിരുന്നു. നിലവിൽ ഒൻപത് സ്റ്റിച്ചുകളുമായി ആശുപത്രിയിൽ ചികിത്സയിലാണ് എസ്ഐ സുധീഷ്. പൊലീസുകാരെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി.
