കുവൈത്ത് സിറ്റി: സ്കൂളുകളിൽ നിന്നുള്ള ധനസമാഹരണം നിരോധിച്ചുകൊണ്ടുള്ള കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയയതിന്റെ സർക്കുലർ പുറത്ത്. രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഈ നിർദേശം ബാധകമാണ്. വിദ്യാർഥികളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സ്കൂൾ ജീവനക്കാരിൽ നിന്നോ യാതൊരു തരത്തിലുമുള്ള സംഭാവനകളും പിരിക്കരുതെന്നാണ് മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്. ഇത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമല്ല സ്വകാര്യ വിദ്യാലയങ്ങൾക്കും ബാധകമാണ്.
കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയാണെന്നും കുവൈറ്റ് സമൂഹത്തിന് ഉദാരതയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ദീർഘകാല പാരമ്പര്യമുണ്ടെന്നും വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ-എനേസി പറഞ്ഞു.
സാമൂഹിക കാര്യ മന്ത്രാലയത്തിന്റെയും കുടുംബ, ബാലകാര്യ വകുപ്പിന്റെയും എല്ലാ ചാരിറ്റബിൾ ഫണ്ട്റൈസിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് അവർ വിശദീകരിച്ചു. ചാരിറ്റബിൾ പ്രവർത്തനങ്ങളുടെ സുസ്ഥിരതയും സമഗ്രതയും ഉറപ്പാക്കുന്നതിന് ഒരു പുതിയ നിരീക്ഷണ സംവിധാനം വികസിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ജീവകാരുണ്യ സ്വഭാവമുള്ള പ്രദർശനങ്ങളോ പരിപാടികളോ സംഘടിപ്പിക്കുന്നത് – അല്ലെങ്കിൽ പണമോ വസ്തുവകകളോ സംഭാവനകൾ ശേഖരിക്കാൻ ഉദ്ദേശിച്ചുള്ളവ – കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അൽ-എനെസി ചൂണ്ടിക്കാട്ടി. സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങൾ ലംഘിക്കുകയാണെങ്കിൽ ആ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അൽ-എനേസി പറഞ്ഞു.


