കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ദുല്‍ഹിജ് 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം സമൂഹം ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തര്‍ പ്രഖ്യാപിച്ചത്.
ദുല്ഹ 9ാം ദിവസം മുതല്‍ 13ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആയിരിക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ നേരത്തെ അറിയിച്ചിരുന്നു
