സീതത്തോട്: സ്കൂട്ടർ മാത്രം സ്വന്തമായുള്ള സീതത്തോട് സ്വദേശിക്ക് ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാന്‍ പോലീസിന്റെ നോട്ടീസ്. ആങ്ങമൂഴി പ്ലാവിള കിഴക്കേതില്‍ രാജുവിനാണ് ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൂലിവേലക്കാരനായ രാജുവിന് കേരള പോലീസിന്റെ സന്ദേശം ലഭിച്ചത്. രാജുവിന് സ്വന്തമായി ഒരു സ്‌കൂട്ടര്‍ മാത്രമാണുള്ളത്.
ചൊവ്വാഴ്ച രാവിലെ ടോറസ് ലോറി പെരുനാട് കൂനംകരയില്‍ നടത്തിയ നിയമലംഘനത്തിനാണ് പിഴ അടയ്ക്കണമെന്ന് കാട്ടി രാജുവിന് സന്ദേശം ലഭിച്ചത്. നോട്ടീസില്‍ വാഹനനമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത് KL62 B9824 എന്നാണ്. വിശദമായി പരിശോധിച്ചപ്പോള്‍ ലോറിയുടെ ചിത്രവും മറ്റ് വിവരങ്ങളും നോട്ടീസിലുണ്ട്.
റോഡരികില്‍ പാര്‍ക്കിങ്ങിനായി അടയാളപ്പെടുത്തിയിട്ടുള്ള വരയും കടന്ന് ലോറി കിടക്കുന്നു എന്നതാണ് നിയമലംഘനം. ടോറസ് ലോറി എങ്ങനെ സ്‌കൂട്ടറായെന്നാണ് രാജുവിനെ ആശങ്കപ്പെടുത്തുന്നത്. നോട്ടീസില്‍ പറയുന്ന വണ്ടിനമ്പര്‍ രാജുവിന്റെ സ്‌കൂട്ടറിന്റേതുതന്നെയാണ്. വ്യാജ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും ടോറസ് ഓടിക്കുന്നുണ്ടോ എന്നാണ് രാജുവിന്റെ സംശയം.
കാരണം ഹൈവേ നിര്‍മാണത്തിന് സാധനങ്ങള്‍ കൊണ്ടുപോകുന്ന ടോറസ് ലോറികളില്‍ അടുത്തകാലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ പലതിനും ആവശ്യമായ രേഖകളില്ലാത്തവയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ആകെയുള്ള സ്‌കൂട്ടറുമായി ചൊവ്വാഴ്ച രാവിലെ ആങ്ങമൂഴി വിട്ട് എവിടെയും പോയിട്ടില്ലെന്ന് രാജു പറയുന്നു
