കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവിൽ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവിൽ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതൽ റേഷൻ കടകളിൽ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം.
33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ റേഷൻകടയുടമ തൂക്കത്തിൽ കൃത്രിമം കാട്ടിയാലും എത്ര അളവിലാണ് ഉപഭോക്താവിന് സാധനം ലഭിക്കുന്നത് അതിന്റെ പണം മാത്രം നൽകിയാൽ മതിയാകും.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്നത്. ഈ ക്രമീകരണം വരുന്നതോടെ തൂക്കിനൽകുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബിൽമാത്രമേ പ്രിന്റ്ചെയ്തുവരൂ. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. 15,000 റേഷൻകടകളാണ് സംസ്ഥാനത്തുള്ളത്. നിലവിൽ ഇ-പോസ് യന്ത്രത്തിൽ ഗുണഭോക്താവ് വിരൽ പതിപ്പിച്ചാലും തൂക്കത്തിൽ കൃത്രിമം കാണിക്കാനാകുമെന്നാണ് റേഷനിങ് വിജിലൻസ് പറയുന്നത്.
ഇ-ത്രാസുമായി ഇ-പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവർഷത്തേക്ക് കോൾ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കാനാണിത്. റേഷൻ വിതരണച്ചുമതലയുള്ള സപ്ലൈകോ, കടകളിലേക്ക് എത്തിക്കുന്ന ചരക്ക് തൂക്കി സ്വീകരിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുമോ എന്നതിൽ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
എഫ്സിഐ ഗോഡൗണിൽനിന്ന് 200 ചാക്ക് ധാന്യമാണ് തൂക്കിവിടുന്നത്. ഇതിൽ ചാക്കിന്റെ തൂക്കം ക്രമീകരിക്കാൻവേണ്ട അധികധാന്യം വേറെ ചാക്കുകളിൽ വെക്കും. ഈ ലോഡ് ഭക്ഷ്യസുരക്ഷാ ഗോഡൗണിൽ എത്തിച്ച് റേഷൻകടകളിലേക്ക് കൊണ്ടുവരുമ്പോൾ കൊഴിഞ്ഞുംമറ്റും നഷ്ടമാകുന്ന ധാന്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാൻവേണ്ട അധികവിഹിതം ഉണ്ടാവാറില്ലെന്ന് വ്യാപാരികൾ പരാതിപറയാറുണ്ട്.
അതേസമയം, ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിൽ റേഷൻ വ്യാപാരികൾ ആശങ്ക ഉയർത്തുന്നുണ്ട്. പുതിയ ക്രമീകരണം സംബന്ധിച്ച് വ്യാപാരികളുമായി ആലോചിച്ചിട്ടില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഈ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
