ഭുവശ്വേർ: ഒഡിഷയിൽ വീണ്ടും കൂട്ടബലാത്സംഗം. മയൂർഭഞ്ച് ജില്ലയിൽ വിവാഹിതയായ യുവതിയെ പരിചിതരായ നാലു പുരുഷന്മാർ ചേർന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. ഒഡീഷയിൽ മൂന്നു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൂട്ട ബലാത്സംഗമാണിത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
31 കാരിയുടെ പരാതി പ്രകാരം ബാരിപാഡ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അവരുടെ വീട്ടിൽ ഭർത്താവും മറ്റ് കുടുംബാംഗങ്ങളും ഇല്ലാതിരുന്ന സമയത്ത് കുടുംബത്തിന് പരിചിതരായ നാല് പുരുഷന്മാർ അതിക്രമിച്ചു കയറുകയും ഇരയെ ബലമായി മറ്റൊരു പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആരോടെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് കുറ്റവാളികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇര ആശുപത്രിയിൽ ചികിൽസയിലാണ്.
നാല് പുരുഷന്മാരുടെയും പേരുകൾ ഇവർ പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും ഒളിവിലാണെന്നും അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ബാരിപാഡ സദർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് ആദിത്യ പ്രസാദ് ജെന പറഞ്ഞു.
സംസ്ഥാനത്തെ മറ്റ് രണ്ട് ജില്ലകളിലായി നടന്ന കൂട്ടബലാത്സംഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച രാത്രിയിലത്തെ പുതിയ സംഭവം. ഞായറാഴ്ച ഗോപാൽപൂർ ബീച്ചിൽ ഒരു കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പുറത്തുവന്നിരുന്നു. സംഭവത്തിൽ നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കിയോഞ്ജർ ജില്ലയിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് ഒരു മരത്തിൽ കെട്ടിത്തൂക്കിയ സംഭവവുമുണ്ടായി
