സോഷ്യൽ മീഡിയ വഴി ഓൺലൈൻ ലേലം, യുവാവിൽ നിന്നും തട്ടിയത് 25 ലക്ഷം രൂപ, പ്രതിയെ പിടികൂടി പോലീസ്

ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


ഈ കേസില്‍ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പരാതിക്കാരന് നഷ്‌ടമായ തുകയിൽ 5,52,006 രൂപ അറസ്റ്റിലായ പ്രതി ഷെജീർ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു വാങ്ങിയ ശേഷം ഈ തുകയുൾപ്പെടെ 6,12,000 രൂപ ചെക്ക് വഴി പിൻവലിച്ച് വളാഞ്ചേരി സ്വദേശിയായ ഒരാൾക്ക് കൈമാറിയതായും അയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ മഹേഷ് എം എം, സിവിൽ പൊലീസ് ഓഫിസര്‍മാരായ റികാസ് കെ, ശരത്പ്രസാദ്, ആരതി കെ യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: