കാശ്മീർ: നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള സന്തോഷം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒമർ അബ്‍ദുള്ള പഹൽഗാം സന്ദർശിക്കുന്നത്. തിരക്കേറിയ തെരുവുകളുടെയും ട്രാഫിക് ബ്ലോക്കുകളുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്‍റെ ആദ്യ സൂചനകളാണ് ഇവിടെ കാണാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പഹൽഗാമിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ പഹൽഗാമിൽ പോയപ്പോൾ, ആളനക്കമില്ലാത്ത ഒരു മാർക്കറ്റിലൂടെ സൈക്കിൾ ഓടിക്കുകയായിരുന്നു. ഇന്ന് വീണ്ടും എത്തിയപ്പോൾ പഹൽഗാം പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണെന്ന് ഒമർ അബ്‍ദുള്ള എക്സിൽ കുറിച്ചു.
അതേസമയം മെയ് അവസാന വാരം, ബൈസാരൻ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം വിശ്വാസം വളർത്തുന്നതിനായി ഒമർ അബ്‍ദുള്ളയും മന്ത്രിമാരും തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് മാറി മന്ത്രിസഭാ യോഗം നടത്തിയിരുന്നു. ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് സർക്കാർ കശ്മീരിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു.
