അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി.നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളായി നടത്തിയ ഡിഎൻഎ പരിശോധനയ്‌ക്കൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. അപകടം നടന്നതിന്റെ പിറ്റേ ദിവസം തന്നെ രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലെത്തിയിരുന്നു. മൃതദേഹം നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സംസ്കാരം നാളെ വൈകിട്ടോടെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത നാട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനുള്ള യാത്രയിലാണ് ദുരന്തത്തിൽപെട്ടത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. ജൂലൈയിൽ ജോലിയിൽ തിരികെ കയറാനായിരുന്നു പദ്ധതിയിട്ടത്.
അമ്മ തുളസി, പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇന്ദുചൂഡന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇതിക എന്നിവരാണ് രഞ്ജിതയുടെ മക്കൾ.

ജൂൺ 12ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: