ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നൽകാനും ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരവിട്ടു. ‘ടെഹ്‌റാൻ കുലുങ്ങു’മെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകി.
അല്പസമയം മുൻപാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെടിനിർത്തൽ അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ അല്ലാതെ നേതാക്കൾ ആരും വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞിരുന്നില്ല.
വെടിനിർത്തൽ വാർത്ത പങ്കുവെച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നുമാണ് അവകാശപ്പെട്ടത്. വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി.
