തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍
വള്ളക്കടവ് സ്വദേശിയും ഇപ്പോള്‍ പൊഴിയൂരില്‍ താമസിക്കുന്നതുമായ സജാദിനെയാണ് (23)വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വീടിന് സമീപം കളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കിയതനുസരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പൊഴിയൂർ ഭാഗത്ത് കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെ എത്തിയപ്പോഴേക്കും ഇയാള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തുവച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിക്ക് സമാന കേസുണ്ടെന്നും വള്ളക്കടവില്‍ താമസിക്കെ നാട്ടുകാർ വാഹനം അടിച്ചുതകർത്ത സംഭവമുണ്ടായപ്പോഴാണ് ഇയാള്‍ പൊഴിയൂരിലേക്ക് താമസം മാറിയത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.


