തിരുവനന്തപുരം: വീടിന് സമീപത്തുണ്ടായിരുന്ന കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ രതീഷ് (37) ആണ് ദാരുണമായി മരിച്ചത്
വെടിവച്ചാൻകോവിലിന് സമീപം ഒരു വീട്ടിലെ മരത്തിലുണ്ടായിരുന്ന വലിയൊരു കടന്നൽക്കൂട് നശിപ്പിക്കാനായാണ് രതീഷും സുഹൃത്തും കൂടി എത്തിയത്. വീട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരോട് വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിയാൻ രതീഷ് നിർദേശിച്ചു. ഇതിനുശേഷം, പെട്രോൾ ഉപയോഗിച്ച് കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, ഇളകിയ കടന്നലുകൾ കൂട്ടമായി രതീഷിനെ ആക്രമിക്കുകയായിരുന്നു.
കടന്നലുകളുടെ കുത്തേറ്റ ഉടൻതന്നെ രതീഷിനെ നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജനറൽ ആശുപത്രിയിലേക്കും, നില അതീവ ഗുരുതരമായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, കഴുത്തിന് മുകളിലായി ഗുരുതരമായി കുത്തേറ്റ രതീഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണപ്പെട്ട രതീഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹോദരിയുടെ ഭർത്താവ് മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തിയതിന് ശേഷം സംസ്കാരച്ചടങ്ങുകൾ നടത്തും


