2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകയ്ക്കാണ് പുരസ്കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ പ്രവർത്തനത്തിനാണ് അംഗീകാരം.
ഇമ്രെ കെർട്ടെസിനു (2002) ശേഷം സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ ഹംഗേറിയനാണ് ലാസ്ലോ ക്രാസ്നഹോർകയ്. 2015-ൽ ‘Satantango’ എന്ന നോവലിന് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഗി എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് തുടക്കമിട്ടതിനാണ് അംഗീകാരം.
ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം. മാർട്ടിനിസ് എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് ലഭിച്ചത്.
സമാധാന നൊബേൽ പത്താം തീയതിയും സാമ്പത്തിക ശാസ്ത്ര നൊബേൽ ഒക്ടോബർ പതിമൂന്നിനും പ്രഖ്യാപിക്കും. ആൽഫ്രഡ് നോബലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡിഷ് രാജാവ് നൊബേൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.


