Headlines

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ്: ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി



    

ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിന് തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്‌ളയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കുകയും ചെയ്തു. ഈ ഉത്തരവാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തത്. പകരം പുതിയ വിജ്ഞാപനം ഇറക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതിക പിഴവ് ചൂണ്ടികാണിച്ചാണ് കോടതി നടപടിയെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

2015ലെ ഗസറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണ് പിഴവായി കോടതി ചൂണ്ടിക്കാണിച്ചത്. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ നെഞ്ചിന്റേതാണ് ഉത്തരവ്. ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: