Headlines

ഛത്തീസ്ഗഡ‍് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്ക്

തൃശൂര്‍: കേരള മനസാക്ഷിയെ നടുക്കിയ സംഭവമാണ് പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടായത്. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റുമോർട്ടം റിപോർട്ട് റിപ്പോർട്ട് പുറത്ത്. പ്രാഥമിക പരിശോധന ഫലം പുറത്തുവരുമ്പോൾ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് റാം നാരായണന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നാണ് വിവരം. റാം നാരായണന്‍റെ തല മുതൽ കാലുവരെ ശരീരത്തിൽ ആകമാനം 40ലധികം മുറിവുകളാണ് ഉള്ളതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പുറത്ത് മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ട് വലിച്ചതിന്‍റെയും പാടുകൾ കാണാം. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തിനൊടുവിലാണ് റാം നാരായണന്‍റെ മരണം സംഭവിച്ചത്. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നുമാണ് വാളയാർ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.


ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയതായിരുന്നു രാം നാരായൺ. വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തിയ ഇയാളെ മോഷണശ്രമം ആരോപിച്ച് നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ ചേർന്ന് ഇയാളെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ ഇയാൾ നാല് മണിക്കൂറോളം റോഡരികിൽ ചികിത്സ ലഭിക്കാതെ കിടന്നു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. പിന്നീട് പോലീസ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരമാസകലം വടികൊണ്ടുള്ള അടിയേറ്റ പാടുകളും ആന്തരിക മുറിവുകളും ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

റാം നാരായണന്റെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറുകൾ വഴിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത വാളയാർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു.


 


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: