മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും


ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത. വില വര്‍ദ്ധിപ്പിക്കുന്ന കാര്യം ഒട്ടുമിക്ക കമ്പനികളുടേയും പരിഗണനയിലുള്ള കാര്യമായിരുന്നു. എന്നാല്‍ വിപണിയിലെ മത്സരത്തില്‍ പിന്നില്‍പ്പോകുമെന്ന ആശങ്ക കാരണമാണ് പല കമ്പനികളും ഇതിന് തയ്യാറാകാത്തത്.

എന്നാല്‍ ഇനിയും വിലകൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍. നിര്‍മാണ ചെലവ് കുത്തനെ കൂടിയതാണ് വില വര്‍ദ്ധനവിലേക്ക് പോകാനുള്ള കാരണം. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകള്‍ക്കും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കും ചെലവേറിയതായതാണ് വിലകൂടാനുള്ള പ്രധാന കാരണം. നിര്‍മാണ ചെലവില്‍ എട്ട് മുതല്‍ 15 ശതമാനം വരെ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിവരം.

സ്മാര്‍ട്ട്‌ഫോണിലെ പ്രധാന ഘടകങ്ങളായ പ്രോസസര്‍, മെമ്മറി, ഡിസ്പ്ലേ, ക്യാമറ സെന്‍സര്‍ എന്നിവയുടെ നിര്‍മാണ ചെലവ് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. സെമികണ്ടക്ടര്‍ മേഖലയിലെ ക്ഷാമവും ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും നിര്‍മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. 5ജി ചിപ്‌സെറ്റുകളും എഐ ശേഷിയുള്ള പ്രോസസറുകളും നിര്‍മിക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഇതിന്റെ ചെലവുകളും കമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഇതും വില വര്‍ദ്ധനവിലേക്ക് നയിക്കുന്ന ഘടകമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുമ്ബോള്‍ കമ്ബനികള്‍ക്ക് ഇറക്കുമതി ചെലവും കൂടും. ഈ സാഹചര്യത്തിലാണ് വിവിധ മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ആലോചിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: