ഖാർഗോൺ: ഭക്ഷണം പാകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാംദേവ് ഭവാർ ആണ് 40 കാരിയായ ഭാര്യ നിർമ്മല ബായിയെ കൊലപ്പെടുത്തിയത്.
ഖാർഗോൺ ജില്ലയിലെ മണ്ഡലേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോമഖേദി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിൽ രാംദേവ് ഭവാർ ഭാര്യ നിർമ്മല ബായിയെ (40) അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പാചകം ചെയ്യാൻ വൈകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് കാരണമായി പറുന്നത്.
പിറ്റേന്ന് രാവിലെ, ഭാര്യ ഉണരുന്നില്ലെന്ന് പ്രതി അയൽക്കാരെയും വീട്ടുകാരെയും അറിയിച്ചു. തലയ്ക്കേറ്റ പരിക്കാണ് നിർമ്മല ബായിയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
വെള്ളിയാഴ്ച രാത്രിയാണ് രാംദേവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്ക് ഒരു മകളും മകനുമുണ്ട്


