ജിദ്ദ : മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.
ജിദ്ദയിലെ അസ്കാനിൽ താമസിച്ചിരുന്ന മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്
മലപ്പുറം യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.
മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു ജലീലും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പുല്ല് കയറ്റിയ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിൽ ആകെ 7 പേരാണ് ഉണ്ടായിരുന്നത്.
മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മദീനയിലെ സാമൂഹ്യ പ്രവർത്തകർ നിലവിൽ ആശുപത്രികളിലും മറ്റ് നടപടികൾക്കുമായി സജീവമായി രംഗത്തുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.


