മഞ്ചേശ്വരം : ലോഡ്ജ് മുറിയിൽ യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി അർദ്ധനഗ്ന വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനി പിടിയിൽ. ഹൊസങ്കടി കടമ്പാർ സ്വദേശി ആരിഷിനെയാണ് (40) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ജനുവരി 14-ാം തീയതി ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരത്തെ ലോഡ്ജ് മുറിയിൽ താമസിക്കുകയായിരുന്ന യുവാവിന്റെയും സുഹൃത്തിന്റെയും മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി അർദ്ധനഗ്ന വീഡിയോയും ഫോട്ടോയും പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെട്ടു. യുവാവിന്റെ പക്കലുണ്ടായിരുന്ന 5,000 രൂപയും മൊബൈൽ ഫോണും പ്രതികൾ ബലമായി കൈക്കലാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച രാത്രി മംഗളൂരുവിൽ വെച്ചാണ് ആരിഷ് പോലീസിന്റെ പിടിയിലാകുന്നത്.


