Headlines

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഫർഷാ കുറ്റക്കാരൻ; കൊല്ലപ്പെടുമ്പോൾ പെൺകുട്ടി 4.5 മാസം ഗർഭിണിയായിരുന്നു

കൊച്ചി: പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം മരട് സ്വദേശിയായ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തിയത്. എറണാകുളം കല്ലൂര്‍ സ്വദേശിനിയായ പതിനേഴുവയസുകാരിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി 4.5 മാസം ഗർഭിണി ആയിരുന്നു.

പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക എന്നീ കുറ്റങ്ങൾ തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് 2020 ജനുവരിയിലായിരുന്നു കൊലപാതകം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന സഫര്‍ഷാ മോഷ്ടിച്ച കാറിലാണ് തട്ടികൊണ്ടുപോയത്. സഫറുമായുള്ള പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്‍മാറിയിരുന്നു. ഇതിനുശേഷം സ്കൂളിലേക്ക് പോകുന്നതിനിടെ കുറച്ചുകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തശേഷം കാറില്‍ വെച്ച് ക്രൂരമായി കുത്തിക്കൊലപെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം തമിഴ്നാട്ടിലെ വരട്ട് പാറയിലെ തേയിലത്തോട്ടത്തിലാണ് ഉപേക്ഷിച്ചിരുന്നത്.

24 കുത്തുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപെട്ട പ്രതിയെ വാല്‍പ്പാറക്കുസമീപത്തുവെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സഫര്‍ഷായെ പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം നടത്തുന്നതും തുടര്‍ന്ന് സഫര്‍ഷാ പിടിയിലാകുന്നതും. കേസില്‍ ഇന്ന് ഉച്ചക്കുശേഷം ശിക്ഷാവിധി പ്രഖ്യാപിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: