മുംബൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്വന്തം മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്ര നന്ദേഗ് സ്വദേശി പാണ്ഡുരംഗ് കോണ്ഡ്മംഗലെയാണ് തന്റെ ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. മഹാരാഷ്‌ട്രയിലെ നിയമമനുസരിച്ച് രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഈ തടസം നീക്കാനായാണ് മൂന്ന് മക്കളുള്ള പാണ്ഡുരംഗ് തന്റെ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. കനാലിലേക്ക് തള്ളിയിട്ട് ആണ് ഇയാൾ മകളെ കൊന്നത്
നന്ദേദിലെ കെരൂർ ഗ്രാമത്തിലെ ബാർബറാണ് പാണ്ഡുരംഗ് കോണ്ഡ്മംഗലെ. ഇയാളുടെ പ്രാച്ചി എന്ന ആറു വയസുകാരിയായ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകുട്ടികളാണ് പാണ്ഡുരംഗിന് ആദ്യം ജനിച്ചത്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ട പ്രാച്ചി. പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാനുള്ള ബുദ്ധി പാണ്ഡുരംഗിന് ഉപദേശിച്ചത്. ഇതനുസരിച്ച് ഇയാൾ മകളെ തെലങ്കാനയിലെ നിസാമാബദ് ജില്ലയിലെത്തിച്ച് അവിടെയുള്ള കനാലിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കനാലിലൂടെ ഒഴുകി നടക്കുന്നത് കണ്ട കർഷകരാണ് വിവരം പോലീസിൽ അറിയിച്ചത്.
അബദ്ധത്തിൽ കുട്ടി കനലിലേക് വീണ് മരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു പാണ്ഡുരംഗ് ശ്രമിച്ചത്. എന്നത് തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പിടിച്ചു നിൽക്കാനായില്ല. അവസാനം ഇയാൾ കുറ്റസമ്മതം നടത്തി. കുട്ടിയെ ഒഴിവാക്കാൻ പല വഴികൾ തേടിയതിനു ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന പ്രതി മൊഴി നൽകി. ആദ്യം കുട്ടിയെ ദത്തുനൽകാനാണ് തീരുമാനിച്ചത്. അങ്ങനെ ചെയ്യുമ്പോഴും മകൾ അല്ലാതാകുന്നില്ല എന്നതിനാലാണ് ആ നീക്കം ഒഴിവാക്കിയത്. പിന്നാലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. തുടർന്നാണ് ബൈക്കിൽ കനാലിന് സമീപമെത്തി കുട്ടിയെ അതിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യാൻ പാണ്ഡുരംഗിനെ സഹായിച്ചുവെന്നാരോപിച്ച് കെരൂരിലെ പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ഷിൻഡെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്


