തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ രാഷ്ട്രീയ നീക്കവുമായി സർക്കാർ. എൻഎസ്എസിന്ലഭിച്ച സുപ്രിം കോടതി ഉത്തരവ് എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും. ക്രിസ്ത്യൻ മാനേജ്‌മെൻ്റുകളുടെ പ്രതിഷേധവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നതും മുന്നിൽ കണ്ടാണ് സർക്കാർ തീരുമാനം. മുൻകാല പ്രാബല്യത്തോടെയാകും ഉത്തരവ് നടപ്പിലാക്കുക.
ഇരുപതിനായിരത്തോളം അധ്യാപകർക്ക് ആശ്വാസമാകുന്ന നിർണായക തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്. ഭിന്നശേഷി അധ്യാപക തസ്‌തികകൾ ഒഴിച്ചിട്ടാൽ എയ്‌ഡഡ് സ്‌കൂളുകളിലെ മറ്റ് അധ്യാപകർക്ക് നിയമനസ്ഥിരത നൽകാം എന്നായിരുന്നു എൻഎസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി.
എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജമെന്റ്കൾക്കും ബാധകം ആക്കണം എന്നായിരുന്നു ആവശ്യം. ക്രൈസ്തവ സഭകൾ ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ ആയിരുന്നു. ഇത് കൂടി കണക്കിൽ എടുത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയുള്ള സർക്കാരിന്റെ നിർണയക തീരുമാനം.
സുപ്രിംകോടതിയുടെ അന്തിമ വിധി അനുസരിച്ചാവും ഉത്തരവ് നടപ്പിലാക്കുക. കേസിൽ വ്യക്തത തേടി സർക്കാർ നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

