ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി; ഇറാനെതിരെയുള്ള നീക്കം അവസാനിപ്പിക്കില്ല, നാലാഴ്ച വരെ നീണ്ടേക്കുമെന്ന് പ്രസിഡന്‍റ്



വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്‌ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക ക്യാമ്പയിൻ എത്രത്തോളം ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രസിഡന്‍റിന്‍റെ ഈ പരാമർശങ്ങള്‍. ന്യൂയോർക്ക് ടൈംസിന് നല്‍കിയ മറ്റൊരു അഭിമുഖത്തിലും ഇതേ നിലപാട് അദ്ദേഹം ആവർത്തിച്ചു. അമേരിക്കയും ഇസ്രായേലും നിലവില്‍ തുടരുന്ന ആക്രമണങ്ങള്‍ എത്രനാള്‍ തുടരുമെന്ന ചോദ്യത്തിന് നാല് മുതല്‍ അഞ്ച് ആഴ്ച വരെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ട്രംപ് മറുപടി നല്‍കി. ഈ ദൗത്യം അമേരിക്കയ്ക്ക് അത്ര പ്രയാസകരമാകില്ലെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആവശ്യത്തിന് ആയുധശേഖരം അമേരിക്ക കരുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ആഴ്ചകള്‍ പശ്ചിമേഷ്യൻ രാഷ്ട്രീയത്തില്‍ അതീവ നിർണ്ണായകമാകുമെന്നാണ് ഈ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാന് ഹിസ്ബുല്ലയുടെ സഹായം

അതേസമയം, യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇറാനൊപ്പം ഹിസ്ബുള്ള ചേർന്നതായി റിപ്പോർട്ട്. ലബനനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടായെന്ന് ഇസ്രയേല്‍ സേന പറയുന്നു. ഹിസ്ബുള്ള ഒപ്പം ചേർന്നതായി ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. ഞായറാഴ്ച ഹിസ്ബുള്ള ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തുവെന്നാണ് ഐഡിഎഫിന്‍റെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേലിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണം കാരണം വല്യ പ്രതിസന്ധി നേരിടേണ്ടി വന്നെങ്കിലും ഹിസ്ബുള്ള ഇപ്പോഴും ഇറാനോട് ചേർന്നു നില്‍ക്കുന്നു. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനെയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമാണിത് എന്നാണ് വിശദീകരണം. ബെയ്‌റൂട്ട് ഉള്‍പ്പെടെ ലെബനനില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

വടക്കൻ ഇസ്രയേലിലെ പല പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതിനെത്തുടർന്ന് ലെബനനില്‍ നിന്ന് ഇസ്രയേലിലേക്ക് തൊടുത്ത ആയുധം വ്യോമസേന തടഞ്ഞു എന്നും സ്റ്റാൻഡേർഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നിരവധി പ്രൊജക്‌ടൈലുകള്‍ തുറന്ന പ്രദേശങ്ങളില്‍ പതിച്ചെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. ലെബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളില്‍ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഹിസ്ബുള്ള ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രഹസ്യമായും പരസ്യമായും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: