തിരുവനന്തപുരം:മോഷണ ശ്രമത്തിനിടെ പെരും കളളൻ തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടിൽ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം 120 ലേറെ മോഷണക്കേസുകളിൽ പ്രതിയാണ് തീവെട്ടി ബാബു.
ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടിൽക്കയറിയതാണ് തീവെട്ടി എന്നു വട്ടപ്പേരുളള ബാബു. വീടിൻറെ മുൻ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. നാട്ടുകാർ കൂടി, അപകടം മണത്ത ബാബു ഓടി, ഒടുവിൽ അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാർ തൂക്കിയെടുത്തു പൊലീസിന് കൈമാറി.
വിവരമറിഞ്ഞ് എത്തിയ മംഗലപുരം പൊലീസിന് ഇയാളെ കൈമാറി. ചോദ്യം ചെയ്യലിലാണ് ഇയാൾ തീവെട്ടി ബാബു ആണെന്ന് പൊലീസും തിരിച്ചറിഞ്ഞത്. കൊല്ലം പൂതക്കുളം സ്വദേശിയായ ബാബു കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണക്കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഒക്ടോബറിൽ പരിയാരം മെഡിക്കൽ കോളജിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി വീണ്ടും മോഷണം ആരംഭിച്ചു. മുമ്പ് വക്കീൽ ഗുമസ്തനായിരുന്നതിനാൽ കേസുകൾ എല്ലാം സ്വയം വാദിക്കും. ഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മറ്റൊരു ജില്ലയിലേക്ക് പോയി കുറച്ചുകാലം അവിടെത്തങ്ങി നിരവധി മോഷണങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതി.


