കാസര്‍ഗോഡ് ആദിവാസി കുടുംബത്തോട് ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കുടുംബം സ്ഥലത്തില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തുവെന്നാണ് പരാതി. കാസര്‍ഗോഡ് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് ജപ്തി ചെയ്തത്. ആരെയും വീടുകളില്‍ നിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഫിനാന്‍സ് സ്ഥാപനത്തിന്റെ നടപടി.
ടാപ്പിങ് ജോലി ചെയ്യുന്ന നിര്‍ധന കുടുംബത്തിന്റെ സാധന സാമഗ്രികള്‍ പുറത്തിട്ട ശേഷമാണ് വീട് ജപ്തി ചെയ്തതായി നോട്ടീസ് പതിച്ചത്. പാചകത്തിനുള്ള സാധനങ്ങളും വസ്ത്രങ്ങളും പുറത്തെടുത്ത് വച്ചിട്ടുണ്ട്. മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് ഈ വസ്തു കൈവശത്തിലെടുത്തുവെന്നും കമ്പനിയുടെ അനുവാദമില്ലാതെ ഇനി അകത്തേക്ക് പ്രവേശിക്കുന്നത് കുറ്റകരമാണെന്നും നോട്ടീസില്‍ പറയുന്നു.
ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്ന് രഘു രണ്ട് ലക്ഷം രൂപയാണ് വായ്പയെടുത്തത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വായ്പയെടുത്തത്. ഇക്കാലയളവില്‍ 80000-ഓളം രൂപ അടച്ചു. ഇതിനിടയില്‍ സ്ഥാപനത്തില്‍ നിന്ന് തങ്ങള്‍ക്ക് പല തരത്തിലുള്ള ഭീഷണികള്‍ ലഭിച്ചുവെന്നാണ് രഘു ആരോപിക്കുന്നത്. കുട്ടികളേയും ഇവര്‍ ഭയപ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് തിരിച്ചടവ് മുടങ്ങിയത്. കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയാണ്. താനും ഭാര്യയും തെരുവില്‍ വലിച്ചെറിയപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴെന്നും രഘു പറയുന്നു.


