ബെംഗളൂരു: ഭാര്യയെ വാഹനത്തിൽ നിന്ന് തള്ളി പുറത്തേക്കിട്ട് ക്രൂര മർദ്ദനം. തുടർന്ന് ദേഹത്തേക്ക് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് സംഭവം. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ അക്ഷയ് ആണ് 28 കാരിയായ ഭാര്യ ഷൈലയെ കാർ കയറ്റി കൊലപ്പെടുത്തിയത്.
അക്ഷയും ഭാര്യ ഷൈലയും കാറിൽ ഗംഗാപുര എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിക്ക് ബല്ലൂർഗ ഗ്രാമത്തിനു സമീപം വച്ച് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു.
റോഡരികിൽ വീണുകിടന്ന ഷൈലയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും, അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ അക്ഷയ് ക്രൂരമായി മർദ്ദിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിൽ കാണാം. വഴിപോക്കർ ഇടപെട്ട് അക്ഷയെ തടയുകയും ഷൈലയെ കാറിൽ കയറാൻ സഹായിക്കുകയും ചെയ്തു. എന്നാൽ മിനിറ്റുകൾക്ക് ശേഷം, അക്ഷയ് കാർ ഒരു പാടത്തേക്ക് ഓടിക്കുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളുകയും ചെയ്തു. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചു കയറ്റി. ഈ ദൃശ്യങ്ങളും സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും പൊലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു. ശൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയിൻ്റെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. എല്ലാ ആളുകളും പരിശോധിച്ചുവരികയാണെന്നും ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു


