ന്യൂഡൽഹി :മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എം എൽ എമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺഗ്രസ് എം എൽ എമാരിൽ മൂന്ന് പേർ ബി ജെ പി സ്ഥാനാർഥിയെ പിന്തുണച്ചു.
കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് എം എൽ എമാർ രണ്ട് വിഭാഗമാകാൻ സാധ്യതയുണ്ടെന്നും പറയുന്നു. പാർട്ടി വിപ്പ് നൽകിയിട്ടില്ലാത്തതിനാൽ ക്രോസ് വോട്ട് ചെയ് എം എൽ എമാർ ഔദ്യോഗികമായി പാർട്ടി മാറിയാലും വിപ്പ് ലംഘിച്ചതിന്റെ പേരിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാകില്ല. മറ്റൊരു കോൺഗ്രസ് എം എൽ എ കൂടി പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.
ഇതോടെ നിയമസഭയിൽ പ്രധാന സഖ്യകക്ഷിയായ ജെ ഡി യുവിൻ്റെ പിന്തുണ ഇല്ലാതെയും ബി ജെ പിക്ക് ഭരിക്കാമെന്ന അവസ്ഥയിലെത്തും. ബി ജെ പിക്ക് നിലവിൽ 89 എം എൽ എമാരുണ്ട്. സഖ്യകക്ഷികളിൽ നിന്നുള്ള 28 എം എൽ എമാരുടെ പിന്തുണയും കൂടിയുണ്ട്. ഇതോടെ അവരുടെ എണ്ണം 117 ആയി ഉയരും. നാല് കോൺഗ്രസ് എം എൽ എമാർ ബി ജെ പിയിൽ ചേർന്നാൽ ജനതാദൾ (യുണൈറ്റഡ്) ഇല്ലാതെ നിയമസഭയിൽ ഭൂരിപക്ഷത്തിന് വെറും അഞ്ച് പേരുടെ കുറവ് മാത്രമേ ഉണ്ടാകൂ.
മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ ബീഹാറിലെ അഞ്ച് സീറ്റുകളും നേടിയിരുന്നു. ബീഹാറിൽ, ഭരണകക്ഷിയായ എൻ ഡി എയുടെ സ്ഥാനാർഥികളിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ബി ജെ പി ദേശീയ പ്രസിഡൻ്റ് നിതിൻ നബിനും ഉൾപ്പെടുന്നു. ക്രോസ് വോട്ടിംഗിനെ തുടർന്ന് ഒഡീഷയിലും രണ്ട് സീറ്റുകൾ നേടി.


