തിരുവനന്തപുരം ∙ സിപിഎമ്മിന്റെ മുതിർന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ (86) മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു വികാര നിര്‍ഭര യാത്രയയപ്പ്. . നിരവധിപേരാണ് തങ്ങളുടെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണുവാൻ ഒഴുകിയെത്തിയത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി നേതാക്കളുമായാണ് മുഖ്യമന്ത്രി അവസാനമായി തങ്ങളുടെ പ്രിയ സഖാവിനെ കാണാന്‍ എത്തിയത്.
മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തിൽ മതിയെന്ന ആനത്തലവട്ടത്തിന്റെ ആഗ്രഹം കണക്കിലെടുത്തായിരുന്നു ക്രമീകരണങ്ങളത്രയും. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം സംസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന നേതാക്കൾ അന്ത്യയാത്രയെ അനുഗമിച്ചിരുന്നു.
തൊഴിലാളി വർഗ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലും മാഞ്ഞാലിക്കുളക്കെ സിഐടിയു ആസ്ഥാനത്തും മുതിർന്ന നേതാക്കളുടെ വലിയ നിരയുണ്ടായിരുന്നു. ഔദ്യോഗിക പരിപാടികൾ വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെത്തി. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും അനുഭാവികളും പൊതുജനങ്ങളും അടക്കം ജനം തിക്കിത്തിരക്കി.
മാസങ്ങളായി കാൻസര്‍ ചികിത്സയിലായിരുന്നു ആനത്തലവട്ടം ആനന്ദന്. ഇന്നലെ വൈകീട്ട് വിയോഗ വാർത്ത അറിഞ്ഞത് മുതൽ ചിറയിൻകീഴിലെ വീട്ടിലേക്കും ജനം ഒഴുകിയെത്തിയിരുന്നു. ആറ്റിങ്ങൽക്കാർക്കിടയിൽ അനിഷേധ്യനുമായിരുന്ന ആനത്തലവട്ടത്തിന് ജന്മനാട് നൽകിയതും വികാര നിര്‍ഭര യാത്രയപ്പാണ്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച മുതിര്‍ന്ന നേതാവ് പോരാട്ടങ്ങൾ ബാക്കിയാക്കി മടങ്ങുകയാണ്.


