വയനാട്ടിലെ സർക്കാർ ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ടൗൺഷിപ്പിൽ നേരിട്ടെത്തി വീടുകളുടെ ഗുണനിലവാരം മന്ത്രി കെ രാജൻ വിലയിരുത്തി.
പെൻസിൽ കൊണ്ട് വരച്ച വരയെയാണ് മാധ്യമങ്ങൾ വിള്ളലായി ചിത്രീകരിച്ചതെന്നും മുഴുവൻ വീടിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും നുണകൾ പൊളിയുമെന്നും കെ രാജൻ പറഞ്ഞു. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ താറടിച്ചു കാണിക്കാനാണ് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ പടച്ചുവിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


