തൃശ്ശൂർ : തൃശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടര മണിയോടുകൂടിയായിരുന്നു സംഭവം.
തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തത്. പിന്നീട് തർക്കം വഴക്കിലേക്ക് വഴിമാറി. പിന്നീട് ഭർത്താവിൻറെ അമ്മയും മറ്റും വന്നു നോക്കുമ്പോൾ ഉണ്ണിമായ മുറിയിൽ ചലനറ്റു കിടക്കുന്നതാണ് കണ്ടത്. ഭർത്താവിന്റെ അമ്മയും നാട്ടുകാരുമാണ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം വീട്ടിൽ നിന്നും പുറത്തേക്ക് പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തർക്കത്തിനിടെ ശിവപ്രസാദ് ഉണ്ണിമായയുടെ കഴുത്തുപിടിച്ച് ഞെരിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ.


