കാസർഗോഡ്: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എളേരിത്തട്ടിലെ നാലര വയസ്സുകാരി ഋതുചന്ദ്ര മരണത്തിന് കീഴടങ്ങി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിനടുത്ത് കളിക്കുന്നതിനിടെയാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്.
ചൂട് കനത്തതോടെ സംസ്ഥാത്താകമാനം വീടിനുള്ളില്‍ നിന്നുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റതായുള്ള വാര്‍ത്തകള്‍ ആശങ്ക പരത്തുന്നതിനിടെയാണ് കാസര്‍ഗോഡ് ജില്ലയിലും ഇത്തരമൊരു അപകടമുണ്ടാത്. മലയോര പ്രദേശമായ എളേരിത്തട്ട് ഉന്നതിയിലായിരുന്നു സംഭവം. തൊട്ടി കുറുവാട്ട് വീട്ടില്‍ ശരത്ചന്ദ്രന്റെയും അജിതയുടെയും മകളായ നാലരവയസുകാരി ഋതുചന്ദ്ര വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെ പാമ്പുകടിയേല്‍ക്കുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. നില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് രാവിലെയാടെയാണ് മരണം സംഭവിച്ചത്.
ഋതുചന്ദ്രയുടെ മരണം എളേരിത്തട്ട് തൊട്ടി പ്രദേശത്തെ സങ്കടത്തിലാഴ്ത്തി. ഈര്‍ച്ചമില്ലില്‍ നിന്ന് കൊണ്ടുവന്ന് വീടിന് സമീപത്ത് കൂട്ടിയിട്ടിരുന്ന മരഉരുപ്പടികള്‍ക്കിടയില്‍ നിന്നും പാമ്പ് പുറത്തേക്ക് വരികയും കുട്ടിയെ കടിക്കുകയുമായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചത്.


