തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ മന്ത്രിമാരിൽ പലരും ഞെട്ടിക്കുന്ന തോൽവി നേരിട്ടു. എന്നാൽ മന്ത്രിയായിരുന്ന കെ രാജൻ അതിൽ നിന്നു വേറിട്ടു നിന്നു. ഒല്ലൂരിൽ അദ്ദേഹം ഹാട്രിക്ക് വിജയം സ്വന്തമാക്കി പുതു ചരിത്രമെഴുതി. കനത്ത വലതുപക്ഷ തരംഗത്തിനിടെയിലും ഒല്ലൂർ നിയോജക മണ്ഡലത്തിൽ മിന്നും വിജയം കരസ്ഥമാക്കിയാണ് മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ രാജൻ നിയമസഭയിലെത്തുന്നത്.
രാജൻ 69,703 വോട്ടുകൾ നേടി. 8,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തുടരെ മൂന്നാം വട്ടവും ജയിച്ചു കയറിയത്.
ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ഒരു സ്ഥാനാർഥി ഹാട്രിക് വിജയം നേടുന്നത്. സിപിഐ തൃശൂർ ജില്ലാ കൗൺസിൽ ഓഫീസിലെത്തിയ രാജനെ സെക്രട്ടറി കെജി ശിവാനന്ദൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ദേശീയ എക്സി. അംഗം കെപി രാജേന്ദ്രൻ, നേതാക്കളായ ഇഎം സതീശൻ, ടിഅർ രമേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.
തുടർന്ന് സിപിഐ ഒല്ലൂർ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി പിഡി റെജിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. പ്രസാദ് പറേരി, സിനി പ്രദീപ് കുമാർ, എംകെ ഗോപാലകൃഷ്ണൻ എന്നിവരും അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് തുറന്ന ജീപ്പിൽ മണ്ണുത്തി, മാടക്കത്തറ മേഖലകളിൽ രാജൻ നന്ദി പ്രകാശിപ്പിക്കാനെത്തി.


