ചെന്നൈ: ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നവംബർ 19ന് വിശ്വവിജയികളുടെ കിരീടം ഉയർത്താമെന്ന പ്രതീക്ഷകളുടെ ഭാരവുമായാണ് രോഹിത് ശർമ്മയും സംഘവും ചെപ്പോക്കിലെ കളിത്തട്ടിലേക്കിറങ്ങുന്നത്.
ആദ്യപോരിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ആറാംകിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയ. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതിന്റെ ആത്മ വിശ്വാസത്തിനൊപ്പം ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം റാങ്കിന്‍റെ തിളക്കവുമുണ്ട് ഇന്ത്യക്ക്. ശുഭ്മാൻ ഗില്ലിന്‍റെ ഡെങ്കിപ്പനി മാറിയില്ലെങ്കിൽ ഇഷാൻ കിഷൻ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറാവും. നാലാമനായി ശ്രേയസോ സൂര്യകുമാറോ എന്നകാര്യത്തിലും തീരുമാനം ആയിട്ടില്ല.
ചെന്നൈയ്ക്കാരൻ ആർ അശ്വിൻ ഉൾപ്പടെ മൂന്ന് സ്പിന്നർമാരുമായാണ് മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഓസീസിനെ നേരിടുക. മൂന്ന് സ്പിന്നര്‍മാര്‍ പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ മുഹമ്മദ് ഷമിയാവും പേസ് നിരയില്‍ പുറത്തിരിക്കേണ്ടിവരിക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഷമിയെ പുറത്തിരിത്തുക ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെങ്കിലും മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ മറ്റ് വഴിയില്ല. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാകും രണ്ട് പേസര്‍മാര്‍. മൂന്നാം പേസറുടെ റോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കാവും.
ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ പരിക്ക് മാറി എത്തിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. മാർക്കസ് സ്റ്റോയിനിസിന്റെ പരിക്ക് മാത്രമാണ് ആശങ്ക. ഐപിഎല്ലിലൂടെ ഒട്ടുമിക്ക താരങ്ങൾക്കും ചെന്നൈയിലെ സാഹചര്യം പരിചിതമായത് ഗുണംചെയ്യുമെന്നും ഓസീസ് ക്യാമ്പ് കരുതുന്നു.ലോകകപ്പ് പോരിൽ ഓസീസ് ചെന്നൈയിൽ തോറ്റിട്ടില്ല. ഇന്ത്യയുൾപ്പടെ മുൻപ് നേരിട്ട മൂന്ന് എതിരാളികളേയും തോൽപിച്ചു. 2019 ലോകകപ്പിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും 12 ഏകദിനത്തിൽ ഏറ്റുമുട്ടി. ഇരുടീമിനും ആറ് ജയം വീതം. സ്പിന്നർമാർ കളിയുടെ ഗതി നിയിന്ത്രിക്കുന്ന ചെപ്പോക്കിൽ അവസാന എട്ട് കളിയിൽ ആറിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം. ആകെ കളിച്ച 23 മത്സരങ്ങളില്‍ 14ലും ജയിച്ചതും ആദ്യം ബാറ്റ് ചെയ്ത ടീം തന്നെ.
