വീര്യം കുറഞ്ഞ പാനീയം പുതിയ കാറ്റഗറിയാക്കണം; 2021ല്‍ ബക്കാര്‍ഡി കമ്പനി എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്



      

വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനി 2021ല്‍ അയച്ച കത്ത് പുറത്ത്. കമ്പനി മുന്‍ എക്‌സൈസ്സ് വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇതിന് ഉപഭോക്താക്കള്‍ ഏറെയാണ് എന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഉള്‍പ്പെടെ നല്‍കുകയാണെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം കൂടുമെന്നും ബക്കാര്‍ഡിയുടെ കേരളത്തിലെ സീനിയര്‍ മാനേജര്‍ ജോജി ജെ കക്കാട്ടിലിന്റെ പേരിലുള്ള ഈ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിയറിന്റെയും വൈനിന്റെയും നികുതി പോലെ ബക്കാര്‍ഡി പ്ലസ്,ബ്രീസര്‍ എന്നിവയുടെ നികുതി കുറയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കേരളത്തില്‍ ഇത് കിട്ടാത്തത് കൊണ്ട് സ്ത്രീകള്‍ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നുവെന്ന വിചിത്ര വാദവും കത്തിലുണ്ട്.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം രംഗത്തിറക്കാന്‍ ബക്കാര്‍ഡി കമ്പനി വര്‍ഷങ്ങളായി ഇടപെടുന്നു എന്നതിന് കൂടി തെളിവാകുകയാണ് ഈ കത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ വന്നിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ സഭയില്‍ പറഞ്ഞിരുന്നു. അതേസമയം നികുതി ഇളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നണിക്ക് അകത്തുനിന്നും പുറത്തുനിന്നും രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. എന്നിരിക്കിലും മുഖ്യമന്ത്രി ഇതില്‍ നിന്നും യൂടേണ്‍ അടിക്കില്ലെന്നും നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് വിവരം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: