കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ സിദ്ധന് ശിക്ഷ വിധിച്ച് കോടതി. സൗത്ത് മാറാടി പാറയിൽ അമീറി (42) നെയാണ് കോടതി ശിക്ഷിച്ചത്.43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എയുടേതാണ് ശിക്ഷ വിധി. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി വന്നത്. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. ഇതിനിടെ പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി മാതാപിതാക്കൾ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തി. പേടി മാറ്റാനെന്ന വ്യാജേന ഇയാൾ പൂജ നടത്താൻ പെൺകുട്ടിയെ കൊണ്ടുപോകുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ഒളിവിൽ പോയ അമീറിനെ പോലീസ് കാർ ചെയ്‌സ് ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി വാടകയ്ക്ക് എടുത്ത് നടത്തി വന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജ്യോതിഷാലയത്തിൽ നിന്നും നിരവധി വിഗ്രഹങ്ങളും പണവും കണ്ടെടുത്ത സംഭവവും ഉണ്ടായി. പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീഷ് ടി ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി ആർ ഹാജരായി. അന്വേഷണ സംഘത്തിൽ കെ സജീവ് (റിട്ട), മനോജ് കുമാർ, ബിജു ജോൺ, എഎസ്ഐമാരായ ചന്ദ്രബോസ്, ജിഷാ മാധവൻ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ. എഎസ്ഐ ലേഖ ആയിരുന്നു കോർട്ട് ലെയ്സൻ ഓഫീസർ.


