തിരുവനന്തപുരം:ഡൽഹിയിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ പൊലീസും കേന്ദ്രസേനയും നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദിന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗം കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണെന്ന് എ ഐ എസ് എഫ് ആരോപിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന സമാധാനപരമായ പ്രതിഷേധാവകാശം വിനിയോഗിച്ച വിദ്യാർത്ഥികളെ അടിച്ചൊതുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അനുവദിക്കില്ല.
വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കും വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കുമുള്ള
രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
രാജിവെക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ ബന്ദുമായി സഹകരിച്ച് പ്രതിഷേധം വിജയിപ്പിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം സെക്രട്ടറി എ അധിൻ എന്നിവർ അഭ്യർഥിച്ചു.


