തിരുവനന്തപുരം: സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെ അസാധാരണ നടപടിയുമായി പാർട്ടി. വാർത്ത ചോർച്ച തടയുക എന്ന ലക്ഷ്യത്തോടെ ഫോൺ വിവരങ്ങളെടുക്കാൻ സംസ്ഥാന സമിതി അംഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിൻ്റെ മാതൃകകൾ നൽകിയിരുന്നു. എന്നാൽ, ഇതിൽ യാതൊരു എതിർപ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നൽകുകയും ചെയ്തു.
ഫോൺ കമ്പനിയോട് ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയിലാണ് സമ്മതപത്രം തയ്യാറാക്കിയിട്ടുള്ളത്. പാർട്ടിക്കുള്ളിലെ ചർച്ചകളുടെ വിവരങ്ങൾ പുറത്തുപോയാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്. എന്നാൽ ഈ നടപടിയിൽ അതൃപ്തി അറിയിച്ചുകൊണ്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നീക്കം.


