അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്ന് ചെറിയൊരു തുകയെങ്കിലും പിന്നീടുള്ള ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന് ഭൂരിഭാഗംപേരും ആഗ്രഹിക്കാറുണ്ട്. സുരക്ഷ മുൻനിർത്തി പലരും ബാങ്ക് അക്കൗണ്ടുകളിലാണ് പണം സൂക്ഷിക്കാറുള്ളത്. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി
മണ്ണിനടിയിൽ രഹസ്യമായി പണം കുഴിച്ചിട്ടയാളാണ് രാജസ്ഥാനിലെ പച്പദ്ര സ്വദേശി മാംഗിലാൽ മേഘ്വാൾ. ഒരു വർഷം മുമ്പ് സ്ഥലം വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ഇത്തരത്തിൽ കുഴിച്ചിട്ടത്.
ഈ പണംകൊണ്ട് തന്റെ കൃഷിയിടത്തിൽ ഒരു മുറി പണിയാനാണ് മാംഗിലാൽ ഉദ്ദേശിച്ചിരുന്നത്. വീട്ടിൽ വച്ചിരുന്നാൽ പണം മോഷണം പോകുകയോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ചെലവഴിച്ചാലോ എന്നെല്ലാം ഭയന്ന് അദ്ദേഹം ആരോടും പറയാതെ പണം ഒളിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരുദിവസം രാത്രി മാംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി തന്റെ കൃഷിയിടത്തിന്റെ ഒരു കോണിൽ കുഴിച്ചിട്ടു. പക്ഷേ, മദ്ധ്യപാനവും ഓർമക്കുറവുമുള്ള മാംഗിലാൽ പിന്നീട് ഇക്കാര്യം മറന്നുപോയി. മുറി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോൾ കുഴിച്ചിട്ട സ്ഥലം അദ്ദേഹത്തിന് കൃത്യമായി ഓർക്കാൻ കഴിഞ്ഞില്ല.ദിവസങ്ങളോളം ഈ പണത്തിനായി തെരഞ്ഞെങ്കിലും മാംഗിലാലിന് സ്ഥലം ഓർത്തെടുക്കാനായില്ല. ഒടുവിൽ ഭാര്യയോടും മകനോടും അദ്ദേഹം ഇക്കാര്യം പറഞ്ഞു. മൂവരും ചേർന്ന് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഒരു വർഷത്തിന് ശേഷം, കൃഷിയിടം ഒരുക്കുന്നതിന്റെ ഭാഗമായി ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചപ്പോഴാണ് ഒരു ബാഗ് പുറത്തുവന്നത്. കീറിപ്പറിഞ്ഞ ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചിതലുകൾ തിന്ന് നശിപ്പിച്ച 500 രൂപ നോട്ടുകൾ കണ്ടെത്തിയത്. വർഷങ്ങൾ മണ്ണിൽ കിടന്ന നോട്ടുകൾ ചിതലുകൾ തിന്ന് പൂർണമായും നശിച്ചിരുന്നു.കേടുവന്ന നോട്ടുകൾ കുടുംബം ബാങ്കിൽ എത്തിച്ചെങ്കിലും അതിന്റെ അവസ്ഥ കണ്ട് അധികൃതർ സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബലോത്രയിലെ ബാങ്കിന്റെ പ്രധാന ശാഖയിൽ പോയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.


