തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. പരീക്ഷാ മൂല്യനിർണയത്തിന് ചുമതലപ്പെടുത്തിയിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തു.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപി മുഖേന സർക്കാരിന് ക്രൈംബ്രാഞ്ച് കത്ത് നൽകി. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും.
പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു മൂല്യനിർണയത്തിന്റെ ചുമതല. എന്നാൽ സാങ്കേതിക പിഴവിനെ തുടർന്നാണ് ഒൻപത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ പോയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
അതേസമയം, ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് വിവരം ലഭിച്ചിട്ടും പി എസ് സി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നോ എന്നതിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്


