കണ്ണൂർ : റിയാദിലെ നസീമിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് വൻ കവർച്ച. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മലയാളികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ സംഘം താമസക്കാരെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ച നടത്തി. അക്രമത്തിൽ ഒമ്പത് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ പാകിസ്ഥാൻ, അറബ് വംശജർ അടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു കൊള്ള. പട്ടാമ്പി നെല്ലിക്കാട്ടിൽ സ്വദേശി ഇസ്‌മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്‌ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഫ്ലാറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാൽ എന്നിവ സംഘം ആദ്യം കവർന്നു.
തുടർന്ന് ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇവരുടെ ടൊയോട്ട ഹായിസ് വാനും കൊറോള കാറും കുത്തിത്തുറന്ന് ആറു ലക്ഷം റിയാൽ വിലമതിക്കുന്ന സിഗരറ്റുകളും മൂന്നു ലക്ഷം റിയാൽ പണവും കവർച്ചാ സംഘം കൊണ്ടുപോയി. കവർച്ച ചെയ്യപ്പെട്ട വാഹനങ്ങൾ പിന്നീട് ജി.പി.എസ് ട്രാക്കിങ്ങിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി.
റിയാദിൽ മലയാളികളുടെ ഫ്ലാറ്റ് ആക്രമിച്ച് കെട്ടിയിട്ട് മർദ്ദിച്ചു, കവർന്നത് പത്ത് ലക്ഷം റിയാൽ നിരവധി പ്രവാസികൾക്ക് പരിക്ക്

