പനാജി: ബലാത്സംഗക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി. ഇന്ന് ഗോവയിലെ കോടതിയിലാണ് തരുൺ തേജ്പാൽ കീഴടങ്ങിയത്. 2013ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബോംബെ ഹൈക്കോടതി ഇയാളെ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത്തിന് മുൻപായി പ്രതിയോട് കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. നാല് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനായിരുന്നു കോടതി നൽകിയ നിർദ്ദേശം.
2013ലാണ് മുൻ സഹപ്രവർത്തകയുടെ പരാതിയിന്മേൽ തരുൺ തേജ്പാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. താൻ നിയമപോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന പൂർണ്ണ പ്രതീക്ഷയുണ്ടെന്നുമാണ് തേജ്പാൽ പ്രതികരിക്കുന്നത്. 2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. കേസിൽ 2021 മേയിൽ ഗോവ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുൺ തേജ്പാലിനെ വെറുതെ വിട്ടിരുന്നു
എന്നാൽ ഈ വിധിക്കെതിരെ അതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതിയും ഗോവ സർക്കാരും അപ്പീൽ നൽകുകയും ഈ അപ്പീൽ രിഗണിച്ച ബോംബെ ഹൈക്കോടതി ഓഗസ്റ്റ് 6ന് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കുകയും തേജ്പാലിന് 10 വർഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, മേൽക്കോടതി അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകുകയായിരുന്നു.കീഴടങ്ങിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീൽ അടിയന്തരമായി വാദം കേൾക്കുകയുള്ളൂ എന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് തേജ്പാൽ കോടതിയിൽ കീഴടങ്ങിയത്. അതേസമയം തേജ്പാലിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.


