ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഝാൻസിയിൽ കിണറ്റിൽ വീണ് അപകടമരണം സംഭവിച്ചതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച 65-കാരന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. ചിർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഛിറോണ ഗ്രാമത്തിൽ താമസിച്ചിരുന്ന രാംദീൻ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ 17 വയസ്സുകാരിയായ പേരക്കുട്ടിയെയും കാമുകൻ വിശാലിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാംദീനും പേരക്കുട്ടിയും വീട്ടിലുള്ള സമയത്ത് കാമുകനായ വിശാൽ ഇവിടെയെത്തുകയും ഇരുവരും ഒരുമിച്ച് ഇരിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ രാംദീൻ ഇവരെ ഒരുമിച്ച് കണ്ടു. സംഭവം പുറത്തറിയുമെന്ന ഭയത്താൽ വിശാൽ രാംദീന്റെ കഴുത്തു ഞെരിക്കുകയും, പേരക്കുട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം വീടിന് പിൻവശത്തെ കിണറ്റിൽ തള്ളി.
മദ്യപാന ശീലമുള്ള രാംദീൻ അബദ്ധത്തിൽ കിണറ്റിൽ വീണു മരിച്ചതാകാമെന്ന നിഗമനത്തിൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്ത് സംസ്കാരം നടത്തി. എന്നാൽ സംസ്കാര ചടങ്ങുകൾക്ക് ശേഷം ബന്ധുക്കൾ വീട് വൃത്തിയാക്കുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്യുന്നതിനിടെയാണ് പേരക്കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


