അടൂർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച്, ഇതേ വാഹനത്തിൽ വിവിധ സ്ഥലങ്ങളിലെത്തിയാണ് സംഘം കവർച്ച നടത്തിയത്. പ്രായപൂർത്തിയാകാത്തവർ അടങ്ങുന്നതാണ് ഈ സംഘം. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്ന കനാൽ-സൂര്യനെല്ലിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മൂന്ന് ജില്ലകളിലായി കഴിഞ്ഞ 14-ാം തീയതിയാണ് സംഘം തുടരെയുള്ള മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമമുണ്ടായത്. തലയിൽ ഹെൽമെറ്റ് ധരിച്ച് ഓട്ടോറിക്ഷയിൽ എത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്.
മോഷണപരമ്പരയ്ക്ക് ശേഷം ഈ ഓട്ടോറിക്ഷ പത്തനംതിട്ടയിലെ നരിയാപുരത്ത് ഉപേക്ഷിച്ച് പ്രതികൾ ഇടുക്കിയിലേക്ക് കടക്കുകയായിരുന്നു. ശേഷം 16-ാം തീയതി ചിന്ന കനാലിലെ ഒരു വ്യാപാരസ്ഥാപനത്തിൽ കയറി മോഷണം നടത്തി പണവുമായി സൂര്യനെല്ലിയിലേക്ക് കടക്കുകയായിരുന്നു
പ്രതികളെ പിന്തുടരുകയായിരുന്ന ഡെൽറ്റ സ്‌ക്വാഡ് അംഗങ്ങൾ ഇന്ന് പുലർച്ചെയാണ് ഇവർ ഒളിവിൽ കഴിയുകയായിരുന്ന സ്ഥലത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഫോൺ ഉപയോഗിക്കാത്തതും പോലീസിന് ഇവരെ കണ്ടെത്തുന്നതിന് വലിയ വെല്ലുവിളിയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ, അവർ മോഷ്ടിച്ച് കൈയിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഇവരുടെ കൂട്ടാളികളെ അടൂർ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവരിൽനിന്നും ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താനായത്.
അടൂർ ഡിവൈഎസ്പി വിനോദ്, അടൂർ സിഐ രാജീവ് എന്നിവരുടെ നിർദേശാനുസരണം അടൂർ എസ്എച്ച്ഒ ജിനു ജെ.യു., സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ്, വിജയ്, നിതിൻ, അമീഷ് എന്നിവർ അടങ്ങിയ സ്‌ക്വാഡ് ആണ് പ്രതികളെ സാഹസികമായി പിടികൂടിയത്.


