ന്യൂഡൽഹി: സ്വവർഗ്ഗ വിവഹത്തിന് നിയമ സാധുതയില്ലന്ന് സുപ്രീം കോടതി. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്.
മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3-2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കുന്ന കാര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതിൽ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദീകരിച്ചു. പാർലമെന്റാണ് നിയമനിർമ്മാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗം വരേണ്യവര്‍ഗ്ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗ്ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടികാട്ടി. പ്രത്യേക വിവാഹനിയമത്തിലെ സെക്ഷന്‍ നാലിനെ ചീഫ് ജസ്റ്റിസ് എതിർത്തു. സെക്ഷന്‍ നാല് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ അംഗീകരിക്കുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവർഗ്ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവർഗ്ഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ പറഞ്ഞു. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹനിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ്ഗവിവാഹം നഗരവരേണ്യ വർഗ്ഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി വിധി. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‍വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, മേനക ഗുരുസ്വാമി തുടങ്ങിയവരാണു ഹർജിക്കാർക്കു വേണ്ടി വാദിച്ചത്. സ്വവർഗ്ഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഇവർ കോടതിയെ അറിയിച്ചു. അതുപോലെ സ്വവർഗ്ഗാനുരാഗികൾക്കു രാജ്യത്ത് സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.
