യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. 14 കുട്ടികള്‍ക്കാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് ദാരുണ സംഭവം.തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തം സ്വീകരിച്ച കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചു. രക്തദാനത്തിന് മുൻപായി അവ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ കണ്ടെത്താം. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.ശരീരത്തില്‍ ആവശ്യമായ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത രോഗസാഹചര്യമാണ് തലിസീമിയ. ഇവര്‍ക്ക് മറ്റ് രോഗങ്ങള്‍ കൂടി പിടിപ്പെട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. രോഗബാധിതരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുമെന്ന് ശിശുരോഗവിഭാഗം അറിയിച്ചു. 180 പേരാണ് തലിസീമിയ ബാധിച്ച് രക്തം സ്വീകരിച്ചത്. അതിനാല്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.
ആരോഗ്യരംഗത്ത് യോഗി സര്‍ക്കാര്‍ മാതൃകയാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴാണ് ദാരുണമായ സംഭവങ്ങള്‍. നേരത്തേ ഓക്‌സിജന്‍ ലഭിക്കാതെ യുപിയിലെ ആശുപത്രികളില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. പിന്നാലെയാണ് ആശുപത്രികളില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ മാരകമായ വൈറസ് ബാധിതരായി മാറുന്നുവെന്ന ഗുരുതരമായ വീഴ്ചകള്‍ കൂടി പുറത്തുവരുന്നത്.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: