കൊച്ചി: നടൻ വിനായകനിൽ നിന്നും പൊലീസ് പിടിച്ചെടുത്ത ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിലാണ് പൊലീസ് കഴിഞ്ഞ ദിവസം നടന്റെ ഫോൺ പിടിച്ചെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യാൻ വിനായകൻ ഉപയോഗിച്ച ഫോൺ പിടിച്ചെടുത്തു.
കേസുമായി ബന്ധപ്പെട്ട വിനായകന്റെ മൊഴിയും ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി. തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കരുതെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും വിനായകൻ പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ വിനായകന്റെ കലൂരിലെ വീട്ടിലെത്തിയാണു പൊലീസ് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ കഴിഞ്ഞ ദിവസം പൊലീസ് വാക്കാൽ ആവശ്യപ്പെട്ടെങ്കിലും വിനായകൻ എത്തിയിരുന്നില്ല. ഫെയ്സ്‌ബുക് ലൈവ് പെട്ടെന്നുള്ള പ്രകോപനത്തിൽ ഇട്ടതാണെന്നാണു നടന്റെ വിശദീകരണം. മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതൽ പരിശോധനകൾക്കായാണു വിനായകന്റെ ഫോൺ പിടിച്ചെടുത്തത്. പൊലീസ് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയെന്നും വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു